അടൂർ: ഭർത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പത്തനംതിട്ട അടൂരിലാണ് സംഭവം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാനാണ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അയൽവാസി വീട്ടിലെത്തിയപ്പോൾ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ പറഞ്ഞിരുന്നു. തുടർന്ന് ഇവർ ദമ്പതികളുടെ മകളെ വിവരമറിയിക്കുകയായിരുന്നു. ഫിലിപ്പോസിനെ ആശുപത്രിയില്‍ എത്തിക്കാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി വന്നപ്പോഴാണ് ഗൃഹനാഥന്റെ മരണവിവരം വ്യക്തമായത്. എന്നാൽ അല്‍ഫോന്‍സ സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണ്. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല. അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.