ടെല്‍അവീവ്: ഒക്ടോബർ ഏഴിന് അതിർത്തി തകർത്തെത്തി ഹമാസ് തീവ്രവാദികൾ നടത്തിയ നരനായാട്ടിന് പ്രത്യാക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുന്നതിനിടെ നയം വ്യക്തമാക്കി ഇസ്രയേൽ. അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗാസയില്‍ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആശുപത്രിക്കടിയിലെ ഹമാസ് ടണലുകൾ കണ്ടെത്തുന്നതിനായി ഇസ്രായേലി പ്രതിരോധ സേന നടത്തിയ നീക്കം ആശുപത്രികൾക്കെതിരായ ആക്രമണം എന്ന രീതിയിലാണ് ഹമാസ് വൃത്തങ്ങൾ ചിത്രീകരിച്ചത്. ഇത് വഴി ലോകരാജ്യങ്ങളുടെ പിന്തുണ ഇസ്രായേലിന് നഷ്ടമാക്കുക എന്നതായിരുന്നു ഹമാസ് ലക്ഷ്യം. യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രയേലിന് ശക്തമായ പിന്തുണ നല്‍കിയ അമേരിക്ക പോലും ഇസ്രയേലിന്റെ യുദ്ധനീതിയെ വിമര്‍ശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇസ്രയേലിന്റെ പുതിയ പ്രഖ്യാപനം.
ഹമാസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച് 18,600ലേറെ ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. എന്നാൽ ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് ഹമാസ് ആക്രമണത്തിൽ തന്നെയാണ് എന്നത് മറ്റൊരു വസ്തുതയാണ്. ഗാസയിലെ സാധാരണക്കാരെ മനുഷ്യ കവചമാക്കി മാറ്റുകയാണ് തീവ്രവാദികൾ. രക്ഷപ്പെട്ട് പോകുവാൻ ശ്രമിക്കുന്നവരെ തീവ്രവാദികൾ തന്നെ വെടിവെച്ച് കൊന്നു. അതും ഇസ്രയേലിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. സ്‌കൂളുകളും മറ്റും മറയാക്കിയാണ് തീവ്രവാദികൾ ഒളിപ്പോര് നടത്തുന്നത്. സ്‌കൂൾ കുട്ടികളുടെ ബാഗുകളിൽ ഒളിപ്പിച്ചിരുന്ന തോക്കുകളും വെടിയുണ്ടകളും സൈന്യം കണ്ടെത്തുകയും ചെയ്തു.
ഗാസക്കാര്‍ക്ക് സമയവും സാധ്യതകളും അവസാനിച്ചുവെന്ന് പലസ്തീനിയന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ തലവന്‍ ഫിലിപ്പ് ലസാരിനി പറഞ്ഞതോടെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു. ആകെയുള്ള 193 രാജ്യങ്ങളില്‍ 153 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചിരുന്നു. നേരത്തെ റഷ്യന്‍-യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെ 140 രാജ്യങ്ങളാണ് പിന്തുണച്ചത്. അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം വച്ച് പുലർത്തുന്ന ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ‘ഗാസയില്‍ സാധാരണക്കാര്‍ക്ക് സുരക്ഷിതമായ ഇടം കുറയുന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണ്’, എന്ന സംയുക്ത പ്രസ്താവനയും ഇവര്‍ നടത്തി.