ലക്നൗ: വൻ വിജയത്തോടെ യോഗി സർക്കാർ അധികാരത്തിലെത്തിയതോടെ വീണ്ടും എൻകൗണ്ടർ ആരംഭിച്ച് യുപി പോലീസ്. കഴിഞ്ഞ ദിവസമാണ് തലയ്‌ക്ക് 25000 വിലയിട്ട മോനു പണ്ഡിറ്റ് എന്ന ക്രിമിനലിനെ ലക്നൗ പോലീസ് വെടിവച്ച് വീഴ്‌ത്തിയത്. ഇയാളിൽ നിന്നും മോഷ്ടിച്ച ബൈക്ക്, പിസ്റ്റൾ എന്നിവ കണ്ടെടുത്തു.
അതേസമയം മോനു പണ്ഡിറ്റ് ഔറയ്യയിലെ അജിത്മാലിൽ സ്ഥിതി ചെയ്യുന്ന അനന്ത്റാം സൊനാലി സ്വദേശിയാണ്. ലക്നൗ പോലീസ് ക്രൈംബ്രാഞ്ച് സംഘം ഗുഡംബ പ്രദേശത്തെ ഭഖാമൗ ഗ്രാമത്തിന് സമീപം വാഹന പരിശോധനയ്‌ക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. മാത്രമല്ല നമ്പരില്ലാത്ത ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ പോലീസ് തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ബൈക്ക് വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് ഇയാളെ പിന്തുടരുകയും വെടിവയ്‌ക്കുകയുമായിരുന്നു. ബുള്ളറ്റ് ഇടത് കാലിൽ കൊണ്ട് മോനു ബൈക്കിൽ നിന്ന് വീണു.
മോനു പണ്ഡിറ്റ് കഴിഞ്ഞ വർഷം ഏപ്രിലിൽ നാല് കൂട്ടാളികളുമായി ചേർന്ന് ജാങ്കിപുരത്തെ അഞ്ജനി ജ്വല്ലറിയിൽ കവർച്ച നടത്തിയിരുന്നതായി തെളിഞ്ഞു. മാത്രമല്ല തന്റെ മൂന്ന് കൂട്ടാളികളോടൊപ്പം മോതിരം എടുക്കാനെന്ന വ്യാജേന കടയിൽ കയറി തോക്ക് ചൂണ്ടിയാണ് കവർച്ച നടത്തിയത്. ഇത് തടയാൻ ശ്രമിച്ച സമീപത്തെ കടയുടമ പിയൂഷിനെ വെടിവെച്ച് വീഴ്‌ത്തിയായിരുന്നു മോഷണം. ഇയാളുടെ രണ്ട് സഹായികളെ ചിൻഹട്ട് ഏരിയയിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.