ബെംഗളൂരു: വിവാഹമോചനത്തിനായി നോട്ടീസ് ലഭിച്ചതിന് പിന്നാലെ 10ാം നിലയിൽനിന്ന് ചാടി യുവതി മരിച്ചു.ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്.ആര്‍. മാനേജരായ 34കാരി ഉപാസന റാവത്ത് ഫ്ലാറ്റിലെ പത്താംനിലയി നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.
ഭർത്താവും യുവതിയും ഏറെക്കാലമായി അകൽച്ചയിലായിരുന്നെന്നും കഴിഞ്ഞ ദിവസം ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ യുവതി ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നിഹര്‍ രഞ്ജന്‍ റൗത്താരി എന്നയാളാണ് ഉപാസനയുടെ ഭർത്താവ്.
എട്ടുവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഭര്‍ത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നെന്നും യുവതി കുറിപ്പിൽ ആരോപിച്ചു. യുവതിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

