ജനീവ: ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കടന്ന് വന്ന വൈറസ്ബാധയാണ് കോവിഡ്.അത് മുഴുവൻ ജനജീവിതത്തെ വളരെയേറെ പ്രതിസന്ധിയിലാക്കിയാണ് കടന്ന് പോയത്.ഉറ്റവരെ നഷ്ടപ്പെട്ട വേദന ഉൾപ്പടെ ഇന്നും കോവിഡിന്റെ ആഘാതം ഓരോ മനുഷ്യരെയും വിട്ട് പോയിട്ടില്ലെന്ന് നിസ്സംശയം പറയാം.എന്നാൽ അതിലും വലിയ മഹാമാരിയാണ് വരാൻ പോകുന്നതെന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.ഇതു ഫലപ്രദമായി നേരിടാന്‍ ലോകം സജ്ജമായിരിക്കാന്‍ ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പറഞ്ഞു. 76-ാം ലോക ആരോഗ്യ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലോകാരോഗ്യ സംഘടന മേധാവി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോവിഡിന്റെ പുതിയ വകഭേദം മൂലം പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ നിലവിലുള്ള പകര്‍ച്ച വ്യാധി അവസാനിച്ചിട്ടില്ല. അതേസമയം കോവിഡിനേക്കാള്‍ കൂടുതല്‍ മാരകമായേക്കാവുന്ന പുതിയ വൈറസിന്റെ ഭീഷണി ഉയര്‍ന്നുവരാന്‍ സാധ്യതയുമുണ്ട്.
കോവിഡില്‍ 20 ദശലക്ഷം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനേക്കാള്‍ മാരകമാകും പുതിയ മഹാമാരി. പുതിയ മഹാമാരി ഉണ്ടായാല്‍ നാം കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ, ഒറ്റക്കെട്ടായി നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ആവശ്യപ്പെട്ടു.