വാരാണസി : ഗ്യാൻവാപി പരിസരത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ നൽകിയ കേസ് നിലനിർത്തുന്നത് ചോദ്യം ചെയ്ത് അഞ്ജുമാൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി വാരണാസി കോടതി തള്ളിയതിന് പിന്നാലെ ഉത്തർപ്രദേശ് സർക്കാരിന്റെ ആദ്യ പ്രതികരണം വന്നു.
മന്ത്രിമാരും പ്രധാന ബിജെപി നേതാക്കളും , കോടതി വിധിയെ അഭിനന്ദിച്ചു. രാജ്യത്തിന്റെ നിയമത്തിലും ഭരണഘടനയിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിധിയിൽ ഉത്തർപ്രദേശിലെ ജനങ്ങൾ സന്തുഷ്ടരാണെന്ന് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു
“ഗ്യാൻവാപി കേസിലെ കോടതി വിധിയെ ഞാൻ മാനിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയിലും നിയമത്തിലും ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു.” എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രാജ്യവർധൻ റാത്തോഡും വാരണാസി കോടതിയുടെ വിധിയെ അഭിനന്ദിക്കുകയും ‘ശിവനാണ് സത്യം’ എന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.
“ഞങ്ങൾ എല്ലാവരും കോടതി വിധിയെ ബഹുമാനിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾ ഇന്ന് വളരെ സന്തോഷത്തിലാണ്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്കായി ഞങ്ങളെല്ലാം കാത്തിരിക്കുകയായിരുന്നു. ശക്തമായ നിയമം കൊണ്ടുവരേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.”ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.