പ്രണയാഭ്യർഥന നിരസിച്ച യുവതിയുടെ മുഖത്തു തുപ്പുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ചേർത്തല എരുമല്ലൂർ സ്വദേശി ശ്യം കുമാർ(32) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. അയ്യപ്പൻകാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. ഇവർ ഒരു വർഷം മുമ്പു വരെ എരമല്ലൂരിൽ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാൾ മദ്യപിച്ചെത്തി ശല്യപ്പെടുത്താൻ തുടങ്ങിയതോടെ അയ്യപ്പൻകാവിലേയ്ക്ക് താമസം മാറുകയായിരുന്നു.
കഴിഞ്ഞ 16ന് ഇവർ ജോലിക്കു പോകുന്നതിനായി രാവിലെ ഏഴുമണിക്ക് അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് പ്രതി പ്രണയാഭ്യർഥന നടത്തുകയും നിരസിച്ചപ്പോൾ മർദിക്കുകയും ചെയ്തത്. യുവതിയെ ഇയാൾ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്തെന്നാണ് പരാതി.