യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവിയും സിബിഐയും ഇന്ന് നിലപാട് അറിയിക്കും. സംസ്ഥാനമെമ്പാടും സമാന കുറ്റകൃത്യം നടന്ന സാഹചര്യത്തിൽ, കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്ന വിവരം സംസ്ഥാന പൊലീസ് മേധാവി ഇന്ന് കോടതിയെ അറിയിച്ചേക്കും.
കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ സിബിഐക്ക് അനുകൂല നിലപാട് ഇല്ലെന്നാണ് സൂചന. കുറ്റകൃത്യം ഗൗരവകരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.അതേസമയം, കഴിഞ്ഞ ദിവസം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഏഴാം പ്രതിയായ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് പിടിയിലായത്. വ്യാജ കാര്‍ഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച സി ആര്‍ കാര്‍ഡ് ആപ്ലിക്കേഷന്‍ നിര്‍മിച്ച മുഖ്യകണ്ണി രാകേഷാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.