ലക്‌നൗ: രാജ്യത്ത് വീണ്ടും സിക്ക വൈറസ് (Virus) സ്ഥിരീകരിച്ചു. കാൺപൂരിലെ ആറ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപത്തിയഞ്ച് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗബാധിതരെ ഐസൊലേഷനിലാക്കിയെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലയിൽ അണുവിമുക്ത പ്രവർത്തനങ്ങൾക്കായി മുൻസിപ്പൽ കോർപ്പറേഷനിലെ 150 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ നഗരത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 36 ലെത്തി.ലാൽ ബംഗ്ലാവ്, ലാൽ കുർതി, കകോരി, ഖ്വാസി ഖേദ, ഓം പുർവ്വ, ഹർജിന്ദർ നഗർ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. രോഗത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനും അതിന്റെ ഉറവിടം കണ്ടെത്തുന്നതിനും, ശുചിത്വ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യ സംഘങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വീടുതോറുമുള്ള സാമ്പിളുകൾ ശേഖരിക്കാനും പരിശോധന ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അതികൃതർ കൂട്ടിച്ചേർത്തു.
ഫ്ളാവിവിറിഡേ എന്ന വൈറസ് കുടുംബത്തിലെ ഫ്ളാവിവൈറസ് ജനുസിലെ ഒരു അംഗമാണ് സിക്ക വൈറസ്. പകല്‍ പറക്കുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് ഈ വൈറസ് പകരാന്‍ ഇടയാക്കുന്നത്. കൊതുകിന്റെ കടിയേല്‍ക്കുന്നതു കൂടാതെ രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. വൈറസ് ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരാം.