Saturday, January 3, 2026

തലസ്ഥാന ജില്ലയിൽ അതീവഗുരുതര സാഹചര്യം ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാർക്ക് കോവിഡ്, സർജറി വിഭാഗം അടച്ചു പൂട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പിജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഇവിടുത്തെ സര്‍ജറി വാര്‍ഡും അടച്ചിരിക്കുകയാണ്.

നിലവിൽ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും കോവിഡ് രോഗികളാല്‍ നിറ‍ഞ്ഞിരിക്കുകയാണ്. വർക്കല എസ്ആർ കോളേജ് അടക്കം നഗരത്തിന് പുറത്തുളള ചികിത്സാകേന്ദ്രങ്ങളിലും ദിനംതോറും കൂടുതൽ രോഗികൾ എത്തുകയാണ്. രോഗപ്പകർച്ച കൂടുതലുളള വാർഡുകളിൽ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങൾ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതർ. ആദ്യപടിയായി പൂന്തുറയിലും ബീമാപളളിയിലുമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രം സജ്ജമായത്.

ജില്ലയിൽ ദിവസവും നൂറും ഇരുന്നൂറും കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ചികിത്സാസൗകര്യം വിപുലപ്പെടുത്താൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ ആയിരം പേർക്കായിരിക്കും ഇവിടെ ചികിത്സ ഒരുക്കുക. രണ്ട് ദിവസത്തിൽ കേന്ദ്രം സജ്ജമാകും. കൺവൻഷൻ സെന്‍ററാണ് ആദ്യം കൊവിഡ് ആശുപത്രിയാക്കി മാറ്റുക. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സ്റ്റേഡിയത്തിന്‍റെ മറ്റു സ്ഥലങ്ങളും സജ്ജമാക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസത്തിൽ രണ്ട് തവണ ഡോക്ടർമാരെത്തി പരിശോധന നടത്തും.

Related Articles

Latest Articles