തിരുവനന്തപുരം : ജനതാ കർഫ്യൂ ദിനത്തിന്റെ തലേ ദിവസം കേരളം കുടിച്ചുതീർത്തത് 76.6 കോടി രൂപയുടെ മദ്യം.കൊറോണ വൈറസ് വ്യാപനം തടയുന്നത്തിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കർഫ്യൂ ആഹ്വാനം ചെയ്തത്. അതേ സമയം,ബിവറേജസ് കോർപറേഷനിലെ കണക്ക് മാത്രമാണ് 76.6 കോടി രൂപ. കൺസ്യൂമർ ഫെഡിന് കീഴിലുള്ള മദ്യ വിൽപനശാലകളിലെ കണക്ക് പുറത്തുവന്നിട്ടില്ല. ഈ മാസം 22 നായിരുന്നു ജനതാ കർഫ്യൂ. 21-നാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുണ്ടായത്. അന്ന് ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 63.92 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. വെയർഹൗസുകളിലൂടെ 12.68 കോടിയുടെ മദ്യവും. ശരാശരി 26 കോടിയുടെ മദ്യവിൽപനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്. കഴിഞ്ഞവർഷം ഇതേദിവസത്തെ വിൽപന 29.23 കോടി രൂപയായിരുന്നു. വിൽപനയിൽ 118.68% വർധനവാണുണ്ടായത്.