കാബൂള്‍: അഫ്‍ഗാൻ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ 27 പേര്‍ കൊല്ലപ്പെട്ടു. ഓള്‍ഡ് കാബൂളിലെ ഷോര്‍ ബസാറിന് സമീപത്ത ധരംശാലയാണ് ആക്രമിച്ചത്. ഹിന്ദു, സിഖ് ന്യൂനപക്ഷ മേഖലയാണിത്. പ്രാദേശിക സമയം ബുധനാഴ്‍ച രാവിലെ 7.45 ഓടെ തോക്കുധാരികൾ ഗുരുദ്വാരയിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു.
ഗുരുദ്വാര കെട്ടിടത്തിനുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എ എഫ്‍ പി റിപ്പോര്‍ട്ട് ചെയ്‍തു. കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ കുടുങ്ങിയവരെ സുരക്ഷാസേന പുറത്തെത്തിച്ചു. പരിക്കേറ്റവരെ സുരാക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റുന്ന ചിത്രങ്ങള്‍ അഫ്‍ഗാന്‍ മാധ്യമപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തു.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അക്രമത്തില്‍ പങ്കില്ലെന്ന് അഫ്‍ഗാന്‍ മാധ്യമങ്ങള്‍ക്കയച്ച സന്ദേശത്തില്‍ താലിബാന്‍ അവകാശപ്പെട്ടു. ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിനിരയായ ഹിന്ദു, സിഖ് മതവിഭാഗത്തിലുള്ളവര്‍ക്ക് കഴിയാവുന്ന സഹായം ചെയ്യുമെന്നും മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ആക്രമണങ്ങളുടെ ഏറ്റവും പുതിയ തെളിവാണിതെന്നും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.