Monday, June 17, 2024
spot_img

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ്.ശ്രീകാന്ത് മരിച്ചു

തിരുവനന്തപുരം : സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫർ എസ് ശ്രീകാന്ത് അന്തരിച്ചു . 32 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ് ശ്രീകാന്ത്. ജൂലായ് 31 ന് രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡില്‍ ഉണ്ടായ വാഹപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ശ്രീകാന്ത്.

സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു.

വ്യാഴാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നാലു വര്‍ഷമായി ‘സുപ്രഭാത’ത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ശ്രീകാന്ത്. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.

2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നാണ് ഫോട്ടോ ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി). മകന്‍: അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Related Articles

Latest Articles