ലക്‌നൗ : അയോധ്യ രാമക്ഷേത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചെമ്പ് പേടകത്തിലാക്കി 2000 അടി താഴ്ചയില്‍ നിക്ഷേപിക്കുമെന്ന് രാമ ജന്മഭൂമി തീർത്ത് ക്ഷത്ര ട്രസ്റ്റ് അംഗം കാമേശ്വർ ചൗപാൽ . ഭാവിയിൽ തർക്കങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട ചരിത്രവും വസ്തുതകളും ഉൾക്കൊള്ളുന്ന ഒരു ടൈം ക്യാപ്‌സ്യൂൾ പേടകമാണ് പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ക്ഷേത്രത്തിനടിയിൽ നിക്ഷേപിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് താഴെ 2000 അടി താഴെയാകും ഈ ഫലകം സ്ഥാപിക്കുക.
ക്ഷേത്രത്തേപ്പറ്റിയുള്ള ഓരോ കാലത്തെയും വിവരങ്ങള്‍ പ്രത്യേക പേടകത്തില്‍ വെച്ച് സ്ഥാപിക്കും.രാമ ജന്മഭൂമിക്കുവേണ്ടിയുള്ള പോരാട്ടം, സുപ്രീം കോടതിയിൽ ദീർഘകാലമായി നിലനിൽക്കുന്ന കേസ് ഉൾപ്പെടെ, നിലവിലുള്ളവർക്കും വരാനിരിക്കുന്ന തലമുറകൾക്കും പഠിക്കാൻ ഒരു അവസരം സൃഷ്ടിക്കും . ഭാവിയിൽ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ക്ഷേത്രചരിത്രത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട ചരിത്രങ്ങളും വസ്തുതകളും അറിയാൻ ഇത് പുറത്തെടുക്കുന്നതിലൂടെ ഉപകരിക്കും . അതുകൊണ്ട് തന്നെ പുതിയ വിവാദങ്ങളൊന്നും ഉണ്ടാകില്ല, ”ചൗപാൽ വ്യക്തമാക്കി.
അതേസമയം, രാജ്യത്തുടനീളമുള്ള വിവിധ തീർഥാടന കേന്ദ്രങ്ങളിൽ നിന്നും മണ്ണും പുണ്യനദികളിൽ നിന്നുള്ള വെള്ളവും ക്ഷേത്രത്തിന്റെ ഭൂമി പൂജ വേളയിൽ അഭിഷേകത്തിനായി അയോധ്യയിലേക്ക് എത്തിക്കുന്നുണ്ടെന്ന് ചൗപാൽ പറഞ്ഞു. ഭഗവാൻ രാമൻ സന്ദർശിച്ച സ്ഥലങ്ങളിലെ മണ്ണും , പുണ്യ നദികളിലെ വെള്ളവും അഭിഷേക സമയത്ത് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.