ദില്ലി: സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും സവിശേഷ തിരിച്ചറിയൽ സംവിധാനം ഉൾപ്പെടെ, സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യത്തിനു തുടക്കമായി.
ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ 6 കേന്ദ്രഭരണ പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. ഇവിടങ്ങളിൽ ഈ മാസം അവസാനത്തോടെ പദ്ധതി പൂർണ സജ്ജമാകും.
ആരോഗ്യ രംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ആധാറിനു സമാനമായി, ആരോഗ്യരംഗത്ത് സവിശേഷ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനത്തിനു വഴിയൊരുക്കുന്നതാണ് പദ്ധതി. ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും നിർബന്ധമല്ല.
ചികിത്സയിലോ മറ്റോ സർക്കാരിന്റെ ആനുകൂല്യം സ്വീകരിക്കുന്നുണ്ടെങ്കിൽ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും.
ഡിജിറ്റൽ ആരോഗ്യപദ്ധതിക്ക് 4 ഘടകങ്ങൾ ആണ് ഉള്ളത്.
∙ ഓരോ പൗരനും ആരോഗ്യ ഐഡി
∙ ഡിജി ഡോക്ടർ (അംഗീകൃത ഡോക്ടർമാരുടെ വിവരങ്ങൾ)
∙ ഹെൽത്ത് ഫെസിലിറ്റി റജിസ്ട്രി (ആശുപത്രികളുടെയും ചികിത്സാ സംവിധാനങ്ങളുടെയും വിവരങ്ങൾ)
∙ പഴ്സനൽ ഹെൽത്ത് റെക്കോർഡ്സ് (ഓരോ വ്യക്തിയുടെയും ആരോഗ്യ, ചികിത്സാ വിവരങ്ങൾ)
കോവിഡ് സാഹചര്യത്തിനനുസരിച്ച് ഇ–ഫാർമസി, ടെലിമെഡിസിൻ എന്നിവയും ഉണ്ടാകും എന്നാണ് വിവരം .