തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തമിഴ്നാട്- കേരള അതിര്‍ത്തിയിലെ മുപ്പതോളം സ്ഥലങ്ങള്‍ തമിഴ്നാട് മണ്ണിട്ട് അടച്ചു. തമിഴ്നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാട്- കേരള അതിര്‍ത്തിയിലെ മുപ്പതോളം സ്ഥലങ്ങള്‍ തമിഴ്നാട് പൊലീസിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മണ്ണിട്ട് അടച്ചത്.
കേരളത്തിലേക്ക് പ്രവേശിക്കാവുന്ന ഊടുവഴികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ഇന്ന് രാവിലെ മുതല്‍ പൂര്‍ണമായും അടച്ചത്. കളിയിക്കാവിള, കന്നുമാമൂട്, കൂനമ്ബന,കാരക്കോണം, രാമവര്‍മ്മന്‍ചിറ,തോലടി, പുല്ലന്തേരി, നിലമാമൂട്, ഉണ്ടന്‍കോട്, ചെറിയകൊല്ല,മലയിന്‍കാവ്,പുലിയൂര്‍ശാല, പനച്ചമൂട്,പടുക്കര,കപ്പിപ്പാറ, കളളിമൂട് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പാതകളും ഇടറോഡുകളുമാണ് തമിഴ്നാട് മണ്ണിട്ട് അടച്ചത്. ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുവരാത്തവിധം റോഡുകള്‍ അടച്ച തമിഴ്നാട് ഇവിടങ്ങളില്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഇരു സംസ്ഥാനങ്ങളും അതിര്‍ത്തികള്‍ ബാരിക്കേഡ് വച്ച് അടച്ചിരുന്നു.എങ്കിലും ഊടുവഴികളിലൂടെ കാല്‍നടയായും ചെറുവാഹനങ്ങളിലും ആളുകള്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. കോവിഡ് തമിഴ്നാടിന്റെ മിക്ക പ്രദേശങ്ങളിലും വ്യാപകമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമാണ് റോഡുകള്‍ അടച്ചത്. അതിര്‍ത്തികളില്‍ പരിശോധനയും ശക്തമാണ്.