തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികൾക്കു താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ.പി. ജയരാജന്റെ ആരോപണത്തിനു മറുപടിയുമായി അടൂർ പ്രകാശ് എംപി. വെറും സിപിഎമ്മുകാരനായാണു മന്ത്രി സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
പ്രതികളെ രക്ഷപ്പെടുത്താൻ താൻ ഇടപെട്ടിട്ടില്ല. പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തെന്നു പ്രാദേശിക നേതാക്കൾ പറഞ്ഞാൽ ഇടപെടുന്നതു തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ജയരാജൻ കാടടച്ചു വെടിവയ്ക്കരുത്. ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം കാട്ടണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.
സംഭവമുണ്ടായ ശേഷം കൊലയാളികൾ ഈ വിവരം അറിയിക്കുന്നത് അടൂർ പ്രകാശിനെയാണെന്നാണ് മന്ത്രി ജയരാജൻ പറഞ്ഞത്. ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിനു കൊടുത്ത സന്ദേശം. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.