തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്.
പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയെന്നും, സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടെന്നും മാദ്ധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്ന് കത്തില്‍ പറയുന്നു. ഭരണഘടന പരിരക്ഷയുള്ള ഗവര്‍ണ്ണര്‍ക്കെതിരെ എങ്ങനെ പോലീസിന് കേസെടുക്കാനാകുമെന്ന് ചോദിക്കുന്ന ആനന്ദബോസ് രാജ് ഭവനിലുള്ള ആരും അന്വേഷണവുമായി സഹകരിക്കേണ്ടെന്നും നിര്‍ദ്ദേശിക്കുന്നു. രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസാണെന്നും അദ്ദേഹം കത്തിൽ ആവർത്തിച്ച് പറയുന്നു. സന്ദേശഖാലി വിഷയവുമായി ബന്ധപ്പെട്ട് പ്രതിച്ഛായ തകർന്ന തൃണമൂൽ സർക്കാർ, ഗവർണർക്കെതിരെ കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.
ഗവര്‍ണ്ണര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് രാഷ്ട്രപതിക്കയക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിമിനല്‍ നടപടി സാധ്യമല്ലെന്നിരിക്കേ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഗവര്‍ണ്ണറെ നീക്കാനാണ് ശ്രമം.