ദില്ലി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ച മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ യാദവിന് നിയമ സഹായം നൽകാൻ ഇന്ത്യക്ക് അനുമതി നൽകി പാകിസ്ഥാൻ. അഭിഭാഷകൻ പാകിസ്ഥാൻ പൗരനായിരിക്കണമെന്നാണ് വ്യവസ്ഥ. പാക് വിദേശകാര്യ മന്ത്രാലയം വഴിയായിരിക്കും അഭിഭാഷകനെ ഏർപ്പെടുത്തുക.
പാകിസ്ഥാനിൽ നിന്നുള്ള അഭിഭാഷകനെ ഇന്ത്യക്ക് നിയമിക്കാം. ഇന്ത്യൻ അഭിഭാഷകനെ നിയമിക്കാൻ പാക് നിയമം അനുവദിക്കുന്നില്ലെന്നും അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ പറഞ്ഞു. കുൽഭൂഷൻ യാദവിന് നിയമ സഹായം ഏർപ്പെടുത്തുന്നതിന് ഇന്ത്യൻ സർക്കാരിന് മറ്റൊരു അവസരംകൂടി നൽകുകയാണെന്ന് കോടതി വ്യക്തമാക്കി.
കുൽഭൂഷൻ യാദവിന് നിയമ സഹായം നൽകണമെന്നാവശ്യപ്പെട്ട് പാക് സർക്കാർ ഇസ്ലാമാബാദ് കോടതിയെ സമീപിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കുൽഭൂഷൻ യാദവ് കേസ് പാകിസ്ഥാൻ പുനപരിശോധിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കേസ് വാദം കേൾക്കുന്നതിനുവേണ്ടി സെപ്തംബർ മൂന്നിലേക്ക് മാറ്റി.