ദില്ലി: കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതിൽ ആശങ്കപെടേണ്ടതില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് .ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കാൻ ചേർന്ന യോഗത്തിലാണ് മന്ത്രി പങ്കെടുത്തത് .
വിഷയത്തിൽ ഒട്ടും ആശങ്കവേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു . ശരീര ഊഷ്മാവ് പരിശോധിക്കല്‍, ആരോഗ്യസേതു ആപ്പ് പരിശോധന, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് മന്ത്രിസഭായോഗം ചേര്‍ന്നതെന്നും പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യോഗത്തില്‍ പ്രധാനമന്ത്രിക്ക് പുറമേ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി മന്ത്രിസഭയിലെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
അതേസമയം, മന്ത്രിസഭാ യാേഗത്തിനുപുറമേ അണ്‍ലോക്കിന്റെ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലും അമിത് ഷാ പങ്കെടുത്തിരുന്നു. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും പ്രധാന ഉദ്യോഗസ്ഥരുമായും തന്റെ സ്റ്റാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താറുണ്ട്. ഇവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ രോഗം ബാധയെ തുടർന്ന് അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിനായുളള ഭൂമി പൂജയില്‍ അദ്ദേഹം പങ്കെടുക്കുന്നില്ലൊന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത് . ഇന്നലെ വൈകുന്നേരം അമിത് ഷാ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത് . ദില്ലിയിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്

