ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ വിമാനസര്‍വീസിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയും കാത്ത് കഴിയുന്നു. കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യു.എ.ഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ മന്ത്രാലയം അനുമതിയും നല്‍കിയിട്ടുണ്ട്. അതേ സമയം കേന്ദ്രസര്‍ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണം. ലോക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.