അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി ആലപ്പുഴ വഴി തിരുവല്ലയിലേക്ക് പുറപ്പെടും.
രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. നാളെ രാവിലെ 9 മണി മുതൽ ചൊവ്വാഴ്ച രാവിലെ വരെ ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററില്‍ പൊതുദർശനം. തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.
ഈ മാസം 7 ന് അമേരിക്കയിലെ ഡാലസിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടർന്ന് തൊട്ടടുത്ത ദിവസം കെ പി യോഹന്നാൻ അന്തരിക്കുന്നത്.
ചര്‍ച്ചിന്റെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനുസമീപത്തെ പൊതുനിരത്തിലൂടെ പ്രഭാതസവാരി നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ വാഹനം ഇടിച്ചത്. തലയ്ക്കും വാരിയെല്ലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ എയർ ലിഫ്റ്റ് ചെയ്ത് ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അപകടമുണ്ടാകുന്നതിന് അഞ്ചു ദിവസംമുന്‍പാണ് മെത്രാപ്പോലീത്ത അമേരിക്കയില്‍ എത്തിയത്.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്‍റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാ വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാൻ ഏറ്റെടുത്തു.

