തിരുവനന്തപുരം: ആഗസ്റ്റ് മാസത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 12,000 കടക്കുമെന്ന് വിലയിരുത്തല്‍. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിഗമനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും, തുടര്‍ച്ചയായി സംസ്ഥാനത്തെ രോഗികളുടെ എണ്ണം 150 കടക്കുന്നതും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.
എന്നാല്‍, കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും നിലവിലുള്ള മാനദണ്ഡത്തില്‍ പെട്ടെന്നുള്ള മാറ്റം ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. സമ്ബര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രാദേശിക വ്യാപനത്തെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട് എന്നതിലാണ് പ്രോട്ടോകോളില്‍ നിലവില്‍ മാറ്റങ്ങളൊന്നും നടപ്പിലാക്കാത്തത്. രോഗവ്യാപനം തടയാന്‍ തിരുവനന്തപുരത്തും തൃശൂരും നടപ്പിലാക്കിയ കണ്ടെയ്‌നര്‍ മെന്‍ സോണ്‍ രീതി ഇനിയും തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തിന്റെ രോഗമുക്തി നിരക്ക് 51.78 ശതമാനമാണ്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ മാത്രം പ്രവേശിപ്പിക്കാന്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. രോഗത്തിന്റെ തീവ്രത അനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമായിട്ടുണ്ട്.

