കൊച്ചി: കൊച്ചി മെട്രോ സർവീസ് സെപ്റ്റംബർ ഏഴ് മുതല്‍ പുനരാരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേക ക്രമീകരണമൊരുക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ലോക്ക്ഡൗണിന് പിന്നാലെ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങുന്നത്.
സാധാരണ നിലയിൽ ആറ് മുതൽ ഏഴ് മിനിറ്റ് വരെയുള്ള വ്യത്യാസത്തിലാണ് കൊച്ചി മെട്രോ സർവീസ് നടത്തിയിരുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മെട്രോ വീണ്ടും ഓടിത്തുടങ്ങുമ്പോൾ രണ്ട് സർവീസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം 20 മിനിറ്റ് ഇടവേളയിലായിരിക്കും ഇനി സർവീസ് നടത്തുക. ഓരോ സർവീസിന് ശേഷവും മെട്രോ അണുവിമുക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.