മെട്രോ :സ്ഥലമേറ്റെടുക്കാൻ നാല് കോടി എൺപത്തിയാറു ലക്ഷം
കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുക്കാന്‍ 4 കോടി എണ്‍പത്തിയാറു ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്കു വരെ 11 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മെട്രോ റെയില്‍ പാത നിര്‍മ്മിക്കുന്നത്.
ഉടമകള്‍ തന്നെ കച്ചവടം ചെയ്യുന്ന കെട്ടിടം പൊളിക്കുമ്പോൾ ആറു ലക്ഷത്തി അറുപതിനായിരം രൂപ വരെ ലഭിക്കും. വാടകക്ക് നല്‍കിയ കെട്ടിടത്തിന് ഉടമക്ക് അഞ്ചര ലക്ഷവും വാടകക്കാരന് ആറു ലക്ഷവും കിട്ടും. വീടും കടയും നഷ്ടപ്പെടുന്നവര്‍ക്ക് പതിനൊന്നു ലക്ഷം രൂപയാണ് നഷ്ട പരിഹാരം. പാത നിര്‍മ്മാണത്തിനു മുന്നോടിയായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വീതി കൂട്ടുന്ന പണികള്‍ പുരോഗമിക്കുകയാണ്. നിലവിലുളള റോഡ് 26 മീറ്ററായാണ് വര്‍ദ്ധിപ്പിക്കുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മെട്രോ പാതക്കും സ്റ്റേഷനുകള്‍ക്കമുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടങ്ങും.