ഗുവാഹത്തി: അസമില്‍ കൊവിഡ് 19 രോഗബാധ സംശയിച്ച നാലുവയസ്സുകാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ജോര്‍ഹട്ട് ജില്ലയില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ രണ്ടാംഘട്ട പരിശോധനയില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച അമ്മയ്ക്കും സഹോദരിക്കുമൊപ്പം ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തെത്തിയ കുട്ടിയെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയക്ക് വിധേയയാക്കിയപ്പോള്‍ ഫലം പോസിറ്റീവ് ആയിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതോടെ കൊവിഡ് സംശയിച്ച കുട്ടിയുടെ സാമ്പിളുകള്‍ രണ്ടാംഘട്ട പരിശോധനയ്ക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ദിബ്രുഗഢ് ജില്ലയിലെ ലാഹോവാലിലുള്ള റീജണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലേക്ക് അയച്ചു കൊടുത്തിരുന്നു.
ഈ പരിശോധനാഫലം പുറത്തുവന്നതോടെയാണ് കുട്ടിക്ക് രോഗബാധയില്ലെന്ന ജോര്‍ഹട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥിരീകരിച്ചത്. കുട്ടിക്ക് കൊവിഡ് 19 ഇല്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയും ട്വീറ്റ് ചെയ്തു.