കൊച്ചി: ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ചികിത്സ സംവിധാനങ്ങള്‍ നിലയിൽ താളം തെറ്റുന്നു . മിക്ക ആശുപത്രികളിലും രോഗികൾ വർധിക്കുകയാണ്. വിവിധ ജില്ലകളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം അയ്യായിരത്തിലധികമായതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയാണ്. കോവിഡ് സ്ഥിരീകരിക്കുന്നവരെ യഥാസമയം കോവിഡ് ആശുപത്രികളിലോ ഫസ്റ്റ്ലൈന് ട്രീറ്റ് മെന്റ് സെന്ററുകളിലോ എത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. പ്രതിദിനരോഗികളുടെ എണ്ണം 791 കടന്നിരിക്കെ പല ജില്ലകളിലും രോഗബാധിതരെ 24 മണിക്കൂര്‍ കഴിഞ്ഞാണ് വീടുകളില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റുന്നത്. മതിയായ കിടക്കകൾ ഇല്ലെന്ന മറുപടിയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
1.38 ലക്ഷം കിടക്കകൾ സജ്ജമാണെന്ന് സർക്കാർ അവകാശപ്പെടുന്നതിനിടെയാണ് ഇൗ പ്രതിസന്ധി. പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും വർധിച്ചാൽ ദിവസങ്ങൾക്കുള്ളിൽ പതിനായിരം പേർക്ക് ഒരേസമയം ചികിത്സ നൽകേണ്ട സ്ഥിതിയാകും.
രോഗികളുടെ എണ്ണം വർധിച്ചതോടെ പരിശോധന ഫലങ്ങൾക്കും കാലതാമസമുണ്ട്. രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ അഞ്ചും ആറും ദിവസത്തിനുശേഷമാണ് ഫലം ലഭിക്കുന്നത്. ഇത് രോഗം ഗുരുതരമാകാനും വ്യാപനം കൂട്ടാനും ഇടവരുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.