ദില്ലി : കൊവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമായാല്‍ ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ഗവേഷകര്‍ വാക്സിന്‍ കണ്ടെത്താനായി ഏറെ പരിശ്രമിക്കുന്നുണ്ട്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ആരോഗ്യ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അശ്വനി കുമാര്‍ ചൌബേ പറഞ്ഞു. രാജ്യത്തെ ആഗോര്യ മേഖലയ്ക്ക് ഇതൊരു ചരിത്രപരമായ സമയമാണ്. മൂന്ന് വാക്സിനുകള്‍ ടെസ്റ്റിംഗിന്‍റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. വാക്സിന്‍ പരീക്ഷണം വിജയിച്ചാല്‍ കൊവിഡ് പോരാളികള്‍ക്കാവും വാക്സിന്‍ ആദ്യം ലഭിക്കുകയെന്നും അശ്വനി കുമാര്‍ ചൗബെ പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നിൽക്കുമെന്നും രാവിലെ പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞിരുന്നു.