കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയിൽ. യു എ ഇ , സിങ്കപ്പൂർ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്‌ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്.
സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഔദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായത്.
മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവെച്ചാണ് യാത്ര. ഇതിൽ ചിലത് പുനക്രമീകരിക്കുമെന്നാണ് വിവരം. യാത്ര നിശ്ചയിച്ച ശേഷം ചീഫ് സെക്രട്ടറി ഉൾപ്പെടെയുളളവരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. കുറച്ച് ദിവസം ഉണ്ടാകില്ലെന്നും മാറി നിൽക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരോടും അറിയിച്ചിട്ടുളളത്. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.