തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപിച്ചതിനെത്തുടർന്ന് തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൊൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും. തീരപ്രദേശത്തേക്ക് വരുന്നതിനോ ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നതിനോ ആരെയും അനുവദിക്കില്ല. ഇടവ-പെരുമാതുറ, പെരുമാതുറ- വിഴിഞ്ഞം,വിഴിഞ്ഞം-പൊഴിയൂർ എന്നീ മേഖലകളായി തിരിച്ച് നിരീക്ഷണം ശക്തിപ്പെടുത്തും. അടച്ചുപൂട്ടലിന്റെ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും.
സമൂഹവ്യാപനമുണ്ടായ സ്ഥലത്ത് പരിശോധനയുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തിരദേശത്തെ ജനങ്ങൾക്ക് അവിടെ തന്നെ ചികിത്സ ഒരുക്കുന്നതിനാണ് ശ്രമം. തലസ്ഥാനത്ത് തദ്ദേശഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ് 16 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും പ്രവർത്തിക്കുന്നത്. കാര്യവട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കിയ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി കെ കെ ശൈലജ കൂടുതൽ സെന്ററുകൾ ഒരുക്കുമെന്നും വ്യക്തമാക്കി. രോഗികൾ കുടുതലുള്ള പ്രദേശത്ത് ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിക്കും. തമിഴ്നാട് അതിർത്തിയുള്ള പ്രദേശത്തും കർശനനിയന്ത്രണം പ്രഖ്യാപിച്ചു.