കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തല്‍. മകന്‍ റോമോയെ ജോളി 3 തവണ വിളിച്ചുവെന്നും സംഭാഷണം 20 മിനിട്ടിലധികം നീണ്ടുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ സാക്ഷിയായ റോമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നു ജോളിയെന്ന് നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് ജോളി നിരന്തരം ഫോണ്‍ ഉപയോഗിച്ചുവെന്നാണ് എട്ടാം തീയതി നോര്‍ത്ത് സോണ്‍ ഐജി ജയില്‍ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുപത് മിനിട്ട് നീണ്ട സംഭാഷണത്തില്‍ കേസിലെ നിര്‍ണ്ണായക സാക്ഷിയായ റെമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും, സംഭാഷണത്തിന്റെ ഓഡിയോ റെമോ കേള്‍പ്പിച്ചു നല്‍കിയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് 20നായിരുന്നു അവസാനത്തെ ഫോണ്‍ വിളി.
2019 ഒക്ടോബര്‍ അഞ്ചിനാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളയായ പൊന്നാമറ്റം അന്നമ്മ, ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആറു കേസുകളിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.