Saturday, December 20, 2025

തോമസ് ഐസക്ക് എന്ന ദുരന്തം കൊറോണയേക്കാൾ ഭീകരം

തിരുവനന്തപുരം: കേരളത്തിന്റെ ധനമന്ത്രി ഡോ ടി.എം.തോമസ് ഐസക്ക് കൊറോണയേക്കാള്‍ വലിയ ദുരന്തമാണെന്നാണ് തോന്നുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധന മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തരമായി വിളിച്ചു കൂട്ടണമെന്ന തോമസ് ഐസക്കിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ വിമര്‍ശനം.

അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നും ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ടെന്നും തോമസ് ഐസക്ക് ഇന്ന് പറഞ്ഞിരുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടും 24 മണിക്കൂര്‍ ആലോചിക്കാന്‍ കാത്തു നിന്ന ഇടത് സര്‍ക്കാരിന്റെ ഭാഗമായ അങ്ങേക്ക് എന്ത് ധാര്‍മ്മികതയാണുള്ളതെന്നാണ് മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.

ലോക് ഡൗണിനെപ്പോലും പ്രഹസനമാക്കുകയല്ലേ കേരളം.7 മുതല്‍ 5 വരെ നാട്ടിലിറങ്ങി, കടകള്‍ തോറും കയറിയിറങ്ങുന്നതാണോ സമൂഹ വ്യാപനം തടയാനുള്ള മാര്‍ഗം? ഹര്‍ത്താല്‍ ദിനമിതിലും എത്രയോ ഭേദമാണ്! ബിവറേജസടച്ചാല്‍ വരുമാനം കുറയുമെന്ന ലാഭൈകദൃക്കായ അങ്ങയുടെ കാഴ്ച്ചപ്പാടിനും ഇരിക്കട്ടെ കയ്യടി.

ജനങ്ങളെ വീട്ടിലിരുത്തി കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് പകരം കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കുന്ന താങ്കളെപ്പോലെയുള്ളവരില്‍ നിന്ന് ധാര്‍മ്മികത പ്രതീക്ഷിച്ചതാണ് തെറ്റെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Latest Articles