ദില്ലി: ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി നിർദേശം സമർപ്പിച്ചിട്ടുണ്ടെന്നും റെയില്‍വെ അറിയിച്ചു. സർവീസുകളെല്ലാം തന്നെ സുരക്ഷിതമായി ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്.
യാത്രാ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലാണ് റെയിൽവേ. ഉന്നതതല സമിതി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ട് സർവീസ് പുനഃസ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക ചാർജ് തുടരാനായുള്ള അനുവാദം കിട്ടുമെന്നും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാർച്ച് വരെ ഈ പ്രത്യേക നിരക്കിൽ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം.
സാധാരണ നിലയിലേയ്ക്ക് സർവീസ് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി അൺലോക്ക് നാലാം ഘട്ടത്തിൽ ഉടൻ 100 ട്രയിനുകളും അഞ്ചാം ഘട്ടത്തിന്റെ ആദ്യം 250 ട്രയിനുകളും പുനസ്ഥാപിക്കുമെന്നും റെയില്‍വെ അറിയിച്ചു. ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റെയില്‍വെ ഇന്നലെ കൈമാറി.