മുംബൈ: കോവിഡ് രോഗബാധിതയായ യുവതി ആരോഗ്യവാന്മാരായ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വൈറസ് ബാധിതയായതിനാല്‍ ഏഴ് സ്വകാര്യ ആശുപത്രികള്‍ ആണ് യുവതിക്ക് പ്രവേശനം നൽകാതെ നിഷേധിച്ചിരുന്നു. തുടര്‍ന്ന് യുവതി മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. സർക്കാർ ആശുപത്രിയിൽവെച്ച് 24കാരിയായ യുവതി രണ്ട് ആണ്‍കുട്ടികള്‍ക്കും ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കി. കുട്ടികള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും എല്ലാവര്‍ക്കും രണ്ട് കിലോയ്ക്ക് മുകളില്‍ തൂക്കമുണ്ടെന്നുമാണ് യുവതിയുടെ പ്രസവം നടന്ന നായര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആദ്യം പരിചരിച്ചിരുന്ന ആശുപത്രി അധികൃതര്‍ യുവതിക്ക് പ്രവേശനം നിഷേധിച്ചത്. പിന്നീട് ഏഴോളം ആശുപത്രികളില്‍ കയറിയിറങ്ങിയെങ്കിലും കോവിഡ് രോഗിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല..
ഇവിടെ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
കോവിഡ് ബാധിതര്‍ക്ക് മാത്രമായി സജ്ജീകരിച്ച ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാര്‍ഡ് തന്നെ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 40 കോവിഡ് രോഗികള്‍ ഇവിടെ പ്രസവിച്ചു. പക്ഷേ, ഒരു കുഞ്ഞിനുപോലും കോവിഡ് ബാധയില്ലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇരുപത്തിനാലുകാരിയുടെ മൂന്ന് കുട്ടികള്‍ക്കും കോവിഡ് ഇല്ലെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.