കൊച്ചി : പ്രവാസികളെ നാട്ടിൽ എത്തിക്കുന്ന വിമാനത്തിന്റെ കോപൈലറ്റായി മലയാളിയും.യുഎഇയില്‍ കുടുങ്ങിയ പ്രവാസികളുമായി കേരളത്തിലേക്ക് പുറപ്പെടുന്ന അബൂദബി-കൊച്ചി വിമാനത്തിന്റെ കോപൈലറ്റാണ് മലയാളിയായ റിസ്വാന്‍ നാസർ.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് കൊച്ചിയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം യുഎഇ സമയം വൈകീട്ട് നാലിന് അബൂദബിയില്‍ ലാന്‍ഡ് ചെയ്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റിയംഗം പി എം നാസറിന്റെ മകനും ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമാണ് റിസ്വാന്‍. ഇതിനു മുൻപ് ദുബായിയില്‍ നിന്ന് പല സെക്ടറിലേക്കും വിമാനം പറത്തിയിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് തുല്യമായ ഈ ദൗത്യത്തിന് പ്രത്യേകതകള്‍ ഏറെയാണ്. കോവിഡ് സാഹചര്യത്തില്‍ സ്വമേധയാ തയ്യാറായവരില്‍ നിന്നാണ് റിസ്വാന്‍ നാസറിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്.
ക്വലാലംപൂര്, മലേഷ്യ, സിംഗപ്പൂര്‍ കൂടാതെ മറ്റു ജിസിസി രാജ്യങ്ങളിലേക്കും പറക്കുന്ന വിമാന സര്‍വീസുകളില്‍ റിസ്വാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.കെജി മുതല്‍ പ്ലസ്ടു വരെ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പഠനം. 2012 ല്‍ മുംബൈ യൂണിവേഴ്‌സിറ്റിയില്‍ ബി.എസ്.സി ഏവിയേഷന്‍ കോഴ്‌സിനു ശേഷം 2016ല്‍ ഫ്‌ലോറിഡയില്‍ നിന്ന് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടി. ശേഷം ജോര്‍ദാന്‍ ഫ്‌ളൈയിങ് സ്‌കൂളില്‍ നിന്ന് 737 ബോയിങ് ടൈപ്‌റേറ്റിങ് ലൈസന്‍സ് കരസ്ഥമാക്കിയ റിസ്വാന്‍ ഇന്ത്യന്‍ പൈലറ്റ് ലൈസന്‍സിനും തുല്യ യോഗ്യതയ്ക്ക് അര്‍ഹനായി. കഴിഞ്ഞ 3 വര്‍ഷമായി സഹ പൈലറ്റായി സേവനമനുഷ്ഠിച്ചു വരികയാണ്.