Monday, May 20, 2024
spot_img

ബലിദാനികളെ അന്ന് നായനാര്‍ സഭയില്‍ അപമാനിച്ചു;ഇന്ന് ചാനല്‍ ചര്‍ച്ചയില്‍ !

ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനുവേണ്ടി വാദിക്കാനെത്തി വിടുവായിത്തം പറയുന്നവരില്‍ മുന്‍ പന്തിയിലാണ് എന്നും യുവ നേതാവ് അഡ്വ എന്‍. വി. വൈശാഖ്. അവതാരകനേയും പാനലിലെ മറ്റ് ആളുകളേയും ആക്ഷേപിക്കുന്നതാണ് മിടുക്ക് എന്നു കരുതുന്ന ജയ്ക് തോമസ്, റജി ലൂക്കോസ് എന്നിവരെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഈ തൃശ്ശൂര്‍ക്കാരന്‍. എന്നാൽ ഇപ്പോള്‍ ഭോഷ്‌ക് പറഞ്ഞതിന് കോടതി കയറേണ്ട സാഹചര്യത്തിലാണ്‌ സിപിഎമ്മിന്റെ പുതിയ ചാനല്‍ അവതാരമായ വൈശാഖിനു വന്നിരിക്കുന്നത്. പരുമല പമ്പ കോളജില്‍ എസ്എഫ്‌ഐ അക്രമത്തില്‍ കൊല്ലപ്പെട്ട മകനെതിരെ ചാനല്‍ ചര്‍ച്ചയില്‍ അതീവ മോശമായ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ വിദ്യാര്‍ഥിയുടെ പിതാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. പരുമല പമ്പ കോളജിലെ എബിവിപി പ്രവര്‍ത്തകരായിരുന്ന അനു പി. എസ്, കിം കരുണാകരന്‍, സുജിത്ത് എന്നിവരാണ് എസ്എഫ്‌ഐ അക്രമത്തില്‍ കൊല്ലപ്പെട്ടത്. 1996 സപ്തംബര്‍ 17ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐക്കാരായ പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം കോളജിലെ ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപം വച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച് കൊലപ്പെടുത്തുവാനായി ശ്രമിച്ചു. രക്ഷക്കായി പുറത്തേക്ക് ഓടിയ മൂന്നു പേരെയും പ്രതികള്‍ ആക്രമിച്ച് പമ്പാനദിയിലേക്ക് തള്ളി. കരയിലേക്ക് കയറാന്‍ ശ്രമിച്ച കുട്ടികളെ അതിന് അനുവദിക്കാതെ കല്ലെറിഞ്ഞ് നദിയില്‍ താഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പുളിക്കീഴ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്നാൽ ഇപ്പോൾ ചാനലിലെ ചര്‍ച്ചയില്‍ വൈശാഖന്‍, കൊല്ലപ്പെട്ടവര്‍ മദ്യപാനികള്‍ ആയിരുന്നുവെന്നും മോശക്കാരായിരുന്നുവെന്നുമുള്ള തരത്തിലാണ് ചിത്രീകരിച്ചത്. ഇതിനെതിരെ വ്യാപകമായ എതിർപ്പും ഉയർന്നു വന്നിരുന്നു. അനു പി. എസിന്റ അച്ഛന്‍ മാന്നാര്‍ സ്വദേശിയായ ശശി പി. സി ആണ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ മുഖേന വൈശാഖനെതിരെ മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഏക മകനെ നഷ്ടപ്പെട്ട ദുഃഖത്തില്‍ വര്‍ദ്ധക്യ കാലത്തും സങ്കടപ്പെടുന്ന മാതാപിതാക്കളെ വീണ്ടും അപമാനിക്കുന്നതാണ് സിപിഎം നേതാവിന്റെ പ്രസ്താവന.
എബിവിപിയുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയെ തല്ലിയൊതുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഭീതിജനകമായ സംഭവമാണ് 1996 സെപ്തംബര്‍ 17 ന് പരുമല ഡിബി കോളേജില്‍ അരങ്ങേറിയത്. എസ്എഫ്‌ഐക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന കലാലയത്തില്‍ എബിവിപി സജീവമായതും ഇലക്ഷനില്‍ മത്സരിച്ച് എസ്എഫ്‌ഐയെ പരാജയപ്പെടുത്തിയതും പാര്‍ട്ടിക്കാരില്‍ വന്‍ അമര്‍ഷത്തിന് വഴിയൊരുക്കി. സിപിഎമ്മിന്റെ നിര്‍ദ്ദേശത്താല്‍ തൊട്ടടുത്തുള്ള പാര്‍ട്ടി കോളനിയില്‍നിന്ന് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കലാലയത്തിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഒത്തുചേര്‍ന്നാണ് പരുമല കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയത്.

കൊല്ലപ്പെട്ട അനു കലാലയ യൂണിയനില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയും കിം, സുജിത്ത് എന്നിവര്‍ മികച്ച സംഘാടകരുമായിരുന്നു. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ പാന്റിന്റെ പോക്കറ്റില്‍ വെള്ളം കയറി മുങ്ങിമരിച്ചതാണെന്ന വിവാദ പ്രസംഗം കേള്‍ക്കുമ്പോഴാണ് എബിവിപിയെ ഏതുവിധേനയും ഇല്ലാതാക്കണമെന്ന പാര്‍ട്ടി അജണ്ടയുടെ ക്രൂരത തെളിയുന്നത്. മാന്നാറും പരുമലയും പരിസരങ്ങളും ചെങ്കൊടികളല്ലാതെ മറ്റൊന്നും പാറിക്കളിക്കാതിരുന്ന കാലം. 1990 കളോടെ കാവി പതാകകള്‍ അവിടെ ഉയര്‍ന്നു. എബിവിപി ശക്തമായി. എസ്എഫ്‌ഐയുടെ ഇളകാത്ത കോട്ടയായ പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ 1995 ല്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വേണ്ടി മത്സരിച്ച പി.എസ്. അനു ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പില്‍ മറ്റൊരു സംഘടനയിലെ അംഗം വിജയിച്ചതിനെ ഒട്ടും അംഗീകരിക്കാന്‍ എസ്എഫ്‌ഐക്ക് സാധിച്ചില്ല. അന്ന് മുതല്‍ പരുമല ഡി.ബി കോളേജ് സംഘര്‍ഷ ഭൂമിയായി മാറി. അനുവും സുഹൃത്തുക്കളും നിരന്തരമായും നിര്‍ദ്ദയമായും ആക്രമിക്കപ്പെട്ടു കൊണ്ടേയിരുന്നു. പേടിച്ചു പിന്തിരിയാന്‍ കൂട്ടാക്കാത്ത അനു തൊട്ടടുത്ത വര്‍ഷവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. 1996 സപ്തംബര്‍ പതിനേഴിനാണ് അനു, സുജിത്, കിം കരുണാകരന്‍ എന്നീ മൂന്ന് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊല ചെയ്യപെട്ടത്. ഡിഗ്രി വിദ്യാര്‍ത്ഥിയായ അനുവിനപ്പോള്‍ 19 വയസ്സും പ്രീഡിഗ്രിക്കാരായ സുജിത്തിനും കിമ്മിനും അപ്പോള്‍ 17 വയസ്സുമായിരുന്നു പ്രായം. മരത്തടി, ഇരുമ്പ് ദണ്ഡ്, സൈക്കിള്‍ ചെയിന്‍, വടിവാള്‍ എന്നിങ്ങനെയുള്ള ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ അക്രമികള്‍ കോളേജിലെ എബിവിപിക്കാരായ കുട്ടികളെ മുഴുവന്‍ തിരഞ്ഞു പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചെത്തിയ സംഘം കൊല്ലപ്പെട്ട മൂവരെയും അടിച്ചു വീഴ്ത്തുകയും നിലത്തിട്ടു ചവിട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ കോളേജിന് തൊട്ടടുത്തുള്ള പമ്പാ നദിയിലേക്ക് എടുത്ത് ചാടി. നീന്തി മറുകര പറ്റാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ ഒരു കാരണവശാലും അവരെ ജീവനോടെ വിടാന്‍ കണ്ണില്‍ ചോരയില്ലാത്ത കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായില്ല. നദിയുടെ കരയില്‍ നിന്നും പാലത്തിനു മുകളില്‍ നിന്നും അവര്‍ കല്ലുകളും കട്ടകളും എടുത്ത് നീന്തുന്നവരെ എറിഞ്ഞു. നീന്തി കയറാന്‍ അനുവദിക്കാതെ ആ കുട്ടികളെ കമ്മ്യൂണിസ്റ്റ് വേതാളങ്ങള്‍ എറിഞ്ഞുകൊന്നു. ഇതു സംബന്ധിച്ച് അടിയന്തര പ്രമേയം നിയമസഭയില്‍ ടി എം ജേക്കബ് അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി നായനാര്‍ ചോദിച്ചത് ആര്‍.എസ്.എസുകാരായ കുട്ടികള്‍ മരിച്ചതിന് ഓന്‍ എന്തിനാ വിഷമിക്കുന്നത് എന്നായിരുന്നു. നായനാരുടെ പതിവ് വിടുവായിത്തം ആയിരുന്നില്ല അത്. കള്ളകമ്മ്യൂണിസ്റ്റിന്റെ മനസ്സാണ് പുറത്തുവന്നത്. നായനാര്‍ പോലൂം കുട്ടികള്‍ മദ്യപിച്ചിരുന്നു എന്നു പറഞ്ഞിരുന്നില്ല. എന്നും അതും പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഈ കുട്ടിസഖാവ്.

Related Articles

Latest Articles