സംസ്ഥാനത്ത് ഇനി മുതൽ പോഷകാഹാര കുറവ് മൂലം ഭാരക്കുറവുള്ള ഒരു കുട്ടിപോലും ഉണ്ടാകില്ല . കോവിഡ് കാലം ഇതിനായി മാറ്റിവെച്ചിരിക്കുകയാണ് കേരള കാർഷിക സർവ്വകലാശാലയിലെ ഹോർട്ടികൾച്ചർ വിഭാഗത്തിലെ കമ്യൂണിറ്റി സയൻസ് മേധാവി ഡോ. ഷീജ തോമാച്ചനും സംഘവും .
സംസ്ഥാനത്ത് പോഷകാഹാരക്കുറവ് മൂലം അപകടകരമായ രീതിയിൽ ഭാരക്കുറവുള്ള മൊത്തം 5537 കുട്ടികളുണ്ടെന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് കണ്ടെത്തിയിരുന്നു . മൂന്ന് മുതൽ 6 വയസ്സുവരെയുള്ള കുട്ടികളിലാണ് ഭാരക്കുറവ് കണ്ടെത്തിയത് . ഇതേ തുടർന്ന് സർവ്വകലാശാല ഗവേഷകരെ വനിതാ ശിശു ക്ഷേമ വകുപ്പ് സമീപിക്കുകയായിരുന്നു . തുടർന്ന് കുരുന്നുകളെ ചുണക്കുട്ടികളായി മാറ്റാനുള്ള ദൗത്യം ഗവേഷകർ ഏറ്റെടുക്കുകയായിരുന്നു .
ഇതിനു വേണ്ടി ഗവേഷകർ വെറും 100 ഗ്രാം മാത്രമുള്ള പോഷക മിഠായി വികസിപ്പിച്ചെടുത്തു . കുരുന്നുകളുടെ നാവിൽ കൊതിയൂറുന്ന ഈ മിഠായിക്ക് തേനമൃത് ന്യൂട്രി ബാർ എന്നാണ് പേര് നൽകിയിരിക്കുന്നത്. സർവ്വകലാശാലയുടെ ഊട്ടുപുര ഹാളിലാണ് ഇതിന്റെ നിർമ്മാണത്തിനായി അധികൃതർ ഉപയോഗിക്കുന്നത്. അഞ്ച് സ്ത്രീകളെയാണ് ഇതിന്റെ നിർമ്മാണത്തിനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മിഠായി വിതരണം ചെയ്യനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരു മാസത്തേക്കുള്ള മിഠായി ബാറുകളാണ് ജില്ലകളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. അതായത് ഒരുമാസത്തേയ്ക്ക് 1,134 പായ്ക്കറ്റുകളാണ് വേണ്ടത്. നിർമ്മാണ ജോലികൾ ആരംഭിച്ചു കഴിഞ്ഞു.