ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. മൊറട്ടോറിയം സംബന്ധിച്ച കേസ് സുപ്രീം കോടതിയിൽ തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ബാങ്ക് മേധാവികളുടെ നിലപാടെന്താണെന്ന് ധനമന്ത്രി ആരായും. അതോടൊപ്പം കൊവിഡിൽ ബാങ്കിംഗ് മേഖലയുടെ പ്രവർത്തനങ്ങളും വിലയിരുത്തും.
അതേസമയം, മൊറട്ടോറിയം കാലത്ത് ബാങ്ക് വായ്പകൾക്ക് പലിശയും പലിശയുടെ മേൽ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ വാദം കേൾക്കൽ ഇന്നും സുപ്രീംകോടതിയിൽ തുടരും. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് വാദം കേൾക്കൽ തുടങ്ങുന്നത്.
പലിശ പൂര്‍ണമായി പിൻവലിക്കുകയോ പലിശ നിരക്ക് കുറയക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ബാങ്കുകൾ ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം ലാഭം ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളുടെ ഏജന്റായി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ഹര്‍ജിക്കാരുടെ ആരോപണം. കേസിൽ കേന്ദ്ര സര്‍ക്കാരിന്റെ വാദമാണ് ഇന്ന് നടക്കുന്നത്.
ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം രണ്ട് വര്‍ഷം വരെ നീട്ടാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ഇന്നലെ അറിയിച്ചിരുന്നു. പക്ഷെ, രണ്ട് ദിവസം കൊണ്ട് ഇത് തീരുമാനിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.