Thursday, December 25, 2025

യുദ്ധവെറി പൂണ്ട് ചൈന: പ്രതിരോധം തീര്‍ത്ത് ജപ്പാനും തായ്വാനും ഹോങ്കോങ്ങും

യുദ്ധവെറി പൂണ്ട ചൈന കാട്ടിക്കൂട്ടുന്നതെല്ലാം അവര്‍ക്ക് തന്നെ വിനയാവുന്നു. കുറച്ച് നാളുകളായി അതിര്‍ത്തി പങ്കിടുന്ന മിക്ക രാഷ്ട്രങ്ങളുമായും ചൈനയുടെ ബന്ധം വഷളായി. അവസാനം ഇന്ത്യയുടെ അതിര്‍ത്തിയില്‍ വലിയ പ്രകോപനമാണ് ചൈന നടത്തിയിരിക്കുന്നത്. ചൈനയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇന്ത്യയുടെ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. കൊറോണയ്ക്കിടയില്‍ വന്‍ ശക്തിയോട് തന്നെ ഏറ്റുമുട്ടുകയെന്ന തന്ത്രവുമായാണ് ചൈന, ഇന്ത്യയോട് മുട്ടാന്‍ എത്തിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തക്ക മറുപടി നല്‍കാനുള്ള സൈനിക നടപടികള്‍ക്കുള്ള നീക്കവുമായി ഇന്ത്യയും തയാറെടുത്തിരിക്കുകയാണ്.
14 രാജ്യങ്ങളുമായിട്ടാണ് ചൈന അതിര്‍ത്തി പങ്കിടുന്നത്. ഇതില്‍ പാക്കിസ്ഥാനും, നേപ്പാളും തുടങ്ങി ഏതാനും രാജ്യങ്ങളോട് മാത്രമാണ് ചൈനയ്ക്ക് തരക്കേടില്ലാത്ത ബന്ധമുള്ളത്. ബാക്കിയുള്ള രാജ്യങ്ങളിലേക്ക് കടന്ന് കയറാനുള്ള ശ്രമം ചൈന നടത്തുന്നു. ഒരു മാസത്തിനുള്ളില്‍ ചൈന പലരാജ്യങ്ങളുടെയും അതിര്‍ത്തി കടന്നു കയറുകയും ചെയ്തു. തായ്വാന്‍, വിയറ്റ്നാം, ജപ്പാന്‍, ഹോങ്കോങ് തുടങ്ങി പല രാജ്യങ്ങളും ചൈനയുടെ കടന്നുകയറ്റത്തില്‍ വലിയ പ്രതിസന്ധിയിലാണ്. ചൈനയുടെ പരാക്രമത്തെ പ്രതിരോധിക്കാന്‍ ഈ രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ ചൈനയുടെ യുദ്ധവിമാനങ്ങള്‍ നാലോളം തവണ തായ്വാന്റെ നിയന്ത്രണത്തിലുള്ള വ്യോമഗതാഗത മേഖലയിലേക്ക് അതിക്രമിച്ചു കയറി. ഇതിന് മുമ്ബ് പലതവണ വ്യോമാതിര്‍ത്തി കടന്ന് ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ജപ്പാനിലേക്കും ചൈനയുടെ കൈയേറ്റമുണ്ടായി. സമുദ്രാതിര്‍ത്തി കടന്നായിരുന്നു ഈ നീക്കം. ഇതിനെതിരെ ജപ്പാനും സൈനിക വിന്യാസം നടത്തിയിരുന്നു. ജപ്പാന്‍ നേവിയാണ് പ്രതിരോധത്തിന് രംഗത്തിറങ്ങിയത്. ഇതിന് പിന്നാലെ മലേഷ്യക്കെതിരെ പ്രകോപനവുമായാണ് കടന്നുവന്നത്. മലേഷ്യയുടെ ദേശീയ എണ്ണക്കമ്ബനിയുടെ വെസ്റ്റ് കപ്പേല്ല എന്ന സര്‍വേ കപ്പലിന്റെ പിന്നാലെ ചൈനീസ് നേവിയും കോസ്റ്റ് ഗാര്‍ഡും എത്തിയിരുന്നു. കപ്പല്‍ പിടിച്ചെടുത്ത് മലേഷ്യയിലേക്ക് കടന്നുകയറ്റം നടത്താനുള്ള ശ്രമമായിരുന്നു ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്.

സൗത്ത് ചൈനാ കടലിലെ ഇടപെടലുകള്‍ ഫിലിപ്പീന്‍സിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പുതിയ സുരക്ഷാ നിയമം ഉണ്ടാക്കി അടിച്ചേല്‍പ്പിച്ച് ഹോങ്കോങ്ങിനെതിരെയും ചൈന ഭീഷണി മുഴക്കുന്നു. ഹോങ്കോങ്ങിനെ ഒരു സവിശേഷാധികാര മേഖലയായി നിലനിര്‍ത്താന്‍ ചൈനക്ക് ഒട്ടും താത്പര്യമില്ല. ഇതുവരെയുണ്ടായിരുന്നതില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകാന്‍ ഹോങ്കോങ്ങിലെ ജനങ്ങള്‍ക്കും ഇഷ്ടമല്ല.

അതിന്റെ പേരിലാണ് അവിടത്തെ പ്രക്ഷോഭം. ജനാധിപത്യത്തിനായുള്ള ഹോങ്കോങ്ങിലെ ജനങ്ങളുടെ ആവശ്യം ചെവിക്കൊള്ളാതെ വിമത സ്വരങ്ങളെ അടിച്ചമര്‍ത്താനാണ് ചൈന ശ്രമിക്കുന്നത്. വിയറ്റ്നാമും ചൈനയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. വിയറ്റ്നാമിന്റെ മത്സ്യബന്ധന ബോട്ടുകളെ ചൈനീസ് നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ആട്ടിയോടിക്കുകയാണ്. നേവിയെ എതിര്‍ക്കുന്ന തൊഴിലാളികളെ പിടികൂടുകയും, മത്സ്യബന്ധന ബോട്ടുകള്‍ നശിപ്പിക്കുകയുമാണ് രീതി. സൗത്ത് ചൈന കടലില്‍ ചൈന നടത്തുന്ന അക്രമാസക്തമായ മുന്നേറ്റങ്ങള്‍ കുറച്ച് നാളുകളായി വിയറ്റ്നാമിനെ വലിയതോതില്‍ ചൊടിപ്പിച്ചിട്ടുണ്ട്. ചെറിയ രാഷ്ട്രമാണെങ്കിലും ചൈനയുടെ സൈനിക മുഷ്‌ക്കിനു മുന്നില്‍ തലകുനിക്കാതെ വിയറ്റ്നാം ചൈനയ്ക്കെതിരെ സൈനിക വിന്യാസം നടത്തിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജലമാര്‍ഗത്തിലൂടെ ചൈന ഇന്തോനേഷ്യന്‍ ഗവണ്മെന്റിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെതിരെ കടുത്ത നിലപാടുമായി ഇന്തോനേഷ്യയും രംഗത്തുവന്നു. മെയ് മാസം ചൈനയില്‍ നിന്ന് 1500 കിലോമീറ്റര്‍ മാത്രം അകലെ കിടക്കുന്ന ഇന്ത്യോനേഷ്യയുടെ ഘടകമായ നഥുന ദ്വീപുകള്‍ ലക്ഷ്യമിട്ട് ചൈനയുടെ വലിയ പ്രകോപനമുണ്ടായി. ഇന്തോനേഷ്യയുടെ ജലസമ്ബത്ത് പിടിച്ചെടുക്കാനാണ് ചൈനയുടെ നീക്കം. ചൈന അതിര്‍ത്തിയില്‍ ഇന്ത്യ വലിയ സന്നാഹങ്ങള്‍ ഒരുക്കുകയാണ്. ഇന്ത്യയുടെ നീക്കത്തിന് പിന്നാലെ ചൈനയോട് ഇടഞ്ഞുനില്‍ക്കുന്ന ചെറിയ രാജ്യങ്ങളും കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുന്നു. ജപ്പാന്‍ ചൈനീസ് അതിര്‍ത്തിയില്‍ ഇന്നലെ മിസൈല്‍ വിന്യാസം നടത്തിയതോടെ ചൈനയെ ഇന്ത്യയുടെ നേതൃത്വത്തില്‍ നാലുഭാഗത്ത് നിന്നും പൂട്ടിയിരിക്കുകയാണ്.

Related Articles

Latest Articles