ദില്ലി: വിദ്യാഭ്യാസ നയത്തില്‍ സര്‍ക്കാർ ഇടപെടൽ വളരെ കുറച്ച് മതിയെന്നും രാജ്യത്തെ വിദ്യാഭ്യാസ നയം എല്ലാവരുടേതുമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ വിദ്യാഭ്യസ നയത്തെക്കുറിച്ചുള്ള ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ സമ്പ്രദായവും രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇവയ്ക്കെല്ലാം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നയത്തിലെ ഇടപെടല്‍ ഏറ്റവും ചുരുങ്ങിയ അളവിലായിരിക്കണം. വിദേശ നയം, പ്രതിരോധനയം എന്നിവ രാജ്യത്തിന്റേതാണ്, സര്‍ക്കാരിന്റേതല്ല. അതുപോലെ തന്നെയാണ് വിദ്യാഭ്യാസ നയവുമെന്നും അത് എല്ലാവരുടേതുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മികച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ കാമ്പസുകള്‍ ഇന്ത്യയില്‍ തുറക്കുന്നതിന് പുതിയ വിദ്യാഭ്യാസ നയങ്ങള്‍ വഴിയൊരുക്കുമെന്നും രാജ്യത്തെ സാധാരണ കുടുംബങ്ങളിലെ യുവാക്കള്‍ക്കും അതില്‍ ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ യുവാക്കളുടെ അറിവും നൈപുണ്യവും ഉപയോഗിച്ച് സജ്ജമാക്കുന്നതാണ് പുതിയ നയമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.