ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. വരും ദിവസങ്ങള്‍ കൊറോണയുടെ സമൂഹ വ്യാപനം തടയുന്നതിൽ നിര്ണായകമായതിനാൽ ഇന്ന് രാത്രി മുതൽ രാജ്യത്ത് താല്‍ക്കാലികആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും എന്നാണ് സൂചന. എന്നാൽ അതീവ ജാഗ്രത നിർദ്ദേശവും മറ്റു നിയന്ത്രണങ്ങളുമാകും കേന്ദ്രം മുന്നോട്ട് വക്കുക എന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നിരുന്നു. അറുപതിനായിരം പേരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഇന്ത്യയിലുണ്ട്. സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ കൊച്ചിയുള്‍പ്പടെ 11 കേന്ദ്രങ്ങള്‍ പുതുതായി തുറക്കുമെന്നും ഈ യോഗത്തിൽ തീരുമാനിച്ചിരുന്നു .
രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെക്കാനും എല്ലാ സ്‌കൂളുകളും സർവകലാശാലകളും അടച്ചിടാനും ഉത്തരവുണ്ട്. മലേഷ്യ, ഫിലിപ്പൈൻസ്, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രകൾക്ക് ഇന്നലെ മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അമ്പതുശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നിർദേശമുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനം പേര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി എന്നാണ് നിർദേശം. രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ഇവയെല്ലാം.
826 ഓളം സാമ്പിളുകള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി ഐ സി എം ആര്‍ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇവയെല്ലാം നെഗറ്റീവാണ്. ഈ പശ്ചാത്തലത്തില്‍ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ് ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്.