ദില്ലി: കോവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 22 പ്രതിപക്ഷ പാർട്ടികൾ വീഡിയോ കോൺഫറൻസിലൂടെ ചേർന്ന സംയുക്ത യോഗത്തിലാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമൂലം ജനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടായി. എന്നാൽ അവരുടെ അക്കൗണ്ടുകളിൽ 7,500 രൂപവീതമെങ്കിലും നിക്ഷേപിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. സാമ്പത്തിക പാക്കേജ് സ്വീകാര്യമല്ല. ജനങ്ങൾക്ക് വായ്പകളല്ല, സാമ്പത്തിക സഹായമാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാരിൻറെ 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജ് ക്രൂരമായ തമാശയായിരുന്നെന്നും ലോക്ക് ഡൗൺ രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ തകർത്തുവെന്നും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി സംയുക്ത യോഗത്തിൽ അഭിപ്രായപ്പെട്ടു. 21 ദിവസത്തിനുള്ളിൽ കോവിഡിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രാരംഭത്തിലുണ്ടായിരുന്ന ശുഭാപ്തിവിശ്വാസം തെറ്റിപ്പോയി. ഇത് ചൂണ്ടിക്കാണിക്കുന്നത് വാക്‌സിൻ ഉണ്ടാകുന്നതുവരെ ഈ വൈറസ് ഇവിടെ ഉണ്ടാകുമെന്നു തന്നെയാണെന്നും സോണിയ വ്യക്തമാക്കി.
ലോക്ക്ഡൗൺ ലക്ഷ്യം നിറവേറ്റിയെന്നും അത് ഇനിയും അനിശ്ചിത കാലത്തേക്ക് നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് സോണിയയുടെയും രാഹുലിന്റെയും പ്രതികരണം. കൊറോണ വൈറസ് അതിവേഗം പടരുന്നത് മൂലമുണ്ടാകുന്ന വെല്ലുവിളികൾ നേരിടാൻ പാകത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആരോഗ്യ രംഗത്ത് നവീകരിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുമൂലം രാജ്യത്തിന് സമയം ലഭിച്ചുവെന്ന് നീതി ആയോഗ് അംഗവും ഉന്നതാധികാര സമിതി ഒന്നിന്റെ ചെയർമാനുമായ ഡോ. വി കെ. പോൾ അവകാശപ്പെട്ടിരുന്നു.