ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിലെ ഏറ്റവും പഴയ ബിസ്ക്കറ്റ് ബ്രാന്‍ഡുകളിലൊന്നായ പാര്‍ലെ-ജിയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന.
83 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്‌കറ്റുകള്‍ വിറ്റഴിച്ചതെന്ന് പാര്‍ലെ ഫുഡ് പ്രൊഡക്‌ട്‌സ് സാക്ഷ്യപ്പെടുത്തി.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയത്. വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവുംകൂടുതല്‍ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.
വിപണിവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 90 ശതമാനം വിഹിതവും പാര്‍ലെ ജിയുടെ വില്‍പ്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. സുനാമി, ഭൂകമ്പം തുടങ്ങിയി പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ലെ ജി ബിസ്കറ്റ് വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി ഇന്ത്യയില്‍ രൂക്ഷമായപ്പോള്‍ മൂന്ന് കോടി പായ്ക്ക് പാര്‍ലെ-ജി ബിസ്കറ്റ് സംഭാവന ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.