Saturday, May 11, 2024
spot_img

വിദ്യാർത്ഥിനിയുടെ മരണം;കോളജിനെതിരേ ഉടൻ കേസെടുക്കില്ല

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ചേര്‍പ്പുങ്കലില്‍ മരിച്ച വിദ്യാര്‍ത്ഥി അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. മാനദണ്ഡമനുസരിച്ചാണോ ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് പ്രവര്‍ത്തിച്ചതെന്ന് അറിയാന്‍ പൊലീസ് ഇന്ന് എംജി സര്‍വകലാശാലയിലെത്തി പരീക്ഷാ കണ്ട്രോളറുടെ വിശദീകരണം തേടും. തുടര്‍ന്നാകും കോളേജിനെതിരെ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുക. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്. മകള്‍ക്ക് കോളേജ് അധികൃതരില്‍ നിന്നും മാനസികപീഡനം ഉണ്ടായെന്നാണ് അച്ഛന്‍ ഷാജിയുടെ ആരോപണം.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ചേര്‍പ്പുങ്കല്‍ ബിവിഎം കോളേജ് അഞ്ജു കോപ്പിയടിച്ചതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയില്‍ പാരലായി പഠിക്കുന്ന അവസാനവര്‍ഷം കൊമേഴ്‌സ് വിദ്യാര്‍ഥിനി അഞ്ജു ഷാജിയുടെ പരീക്ഷാകേന്ദ്രം ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജ് ആയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് പരീക്ഷ എഴുതാനായി അഞ്ചു ചേര്‍പ്പുങ്കലിലെ കോളേജിലെത്തി, പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് പുറത്താക്കിയ ശേഷം അധ്യാപകര്‍ മാനസികമായി തളര്‍ത്തി എന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി എന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫയര്‍ ഫോഴ്‌സും പൊലീസും പെണ്‍കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ കൂടുതല്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അഞ്ജുവിന്റെ മൃതദേഹം കിട്ടിയത്

Related Articles

Latest Articles