ചെന്നൈ: ശരീരത്തിന്റെ പരിമിതികളെ ഉദാഹരണമായി പറഞ്ഞു പല അവസരങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും പിന്മാറുന്നവർക്ക് മാതൃകയായി തമിഴ്നാട് മധുര സ്വദേശി പൂർണസുന്ദരി.
രാജ്യത്തെ പരമോന്നത പരീക്ഷയായ സിവിൽ സർവീസ് പരീക്ഷയിൽ 286ാം റാങ്ക് നേടിയാണ് പൂർണ ഏവർക്കും മാതൃകയായി മാറിയിരിക്കുന്നത്. തന്റെ ശരീരത്തിന്റെ പരിമിതികൾ വെല്ലുവിളിയാവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ പൂർണസുന്ദരി എന്ന യുവതി.
അന്ധത പൂര്‍ണയുടെ സിവില്‍ സര്‍വ്വീസ് നേട്ടത്തിന് തടസ്സമായില്ല . ഇതോടെ പൂർണയ്ക്ക് അഭിനന്ദനവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫാണ് പൂർണയ്ക്ക് അങ്ങേയറ്റം അഭിനന്ദനവുമായി രംഗത്തുവന്നിരിക്കുന്നത്. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുതെന്ന കുറിപ്പോടെയാണ് പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ടുള്ള കൈഫിന്‍റെ കുറിപ്പ്.
വായിച്ച് പഠിക്കുക എന്നത് അസാധ്യമായിരുന്ന പൂര്‍ണയ്ക്ക് തന്റെ കുടുംബവും സുഹൃത്തുക്കളും പഠിക്കാനുള്ളത് ഓഡിയോ ഫോര്‍മാറ്റിലാക്കി നല്‍കുകയായിരുന്നു. സ്റ്റഡി മെറ്റീരിയലുകള്‍ രാവും പകലുമില്ലാതെ ഓഡിയോ ഫോര്‍മാറ്റിലാക്കിയത് മാതാപിതാക്കളും സുഹൃത്തുക്കളുമാണെന്ന് പൂര്‍ണ പറയുന്നു.
തന്റെ നാലാമത്തെ ശ്രമത്തിലാണ് പൂര്‍ണ 286ാം റാങ്ക് നേടുന്നത്. തന്‍റെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും മാതാപിതാക്കള്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും അവര്‍ എന്നെ പിന്തുണയ്ക്കുന്നതില്‍ പിന്നോട്ട് പോയിരുന്നില്ലെന്നും പൂര്‍ണപ്രതികരിച്ചു .
അഞ്ച് വര്‍ഷമാണ് സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിനായി പൂര്‍ണ ചിലവാക്കിയത്. പതിനൊന്നാം ക്ലാസുമുതലുള്ള മോഹമാണ് ഇരുപത്തഞ്ചാം വയസില്‍ പൂവണിഞ്ഞതെന്ന് പൂര്‍ണ പറയുന്നത്.വിദ്യാഭ്യാസം , വനിതാ ശാക്തീകരണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് പൂര്‍ണ പറയുന്നത്.