Tuesday, April 30, 2024
spot_img

ശിവശങ്കരനെ മാത്രം മാറ്റി നിർത്തി അഴിമതിക്കറ കഴുകികളയാം എന്ന് സിപിഎം കരുതണ്ട: കെ. സുരേന്ദ്രൻ.

കോഴിക്കോട്: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്കാരം തടഞ്ഞ സംഭവം പ്രാദേശിക വികാരം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും കെ സുരേന്ദ്രൻ. സിപിഎം സംഭവത്തെ വഷളാക്കി മുതലെടുപ്പ് നടത്താൻ ആണ് ശ്രമിച്ചതെന്ന് പറഞ്ഞ സുരേന്ദ്രന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പുതിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി.

കെ ഫോൺ ഇടപാടിൽ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയുടെ ഇടപെടൽ ദുരൂഹമെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണിത്. കാക്കനാട് സ്മാർട്ട് സിറ്റിയുടെ ഭൂമി സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ സിപിഎം ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ഓഫീസിലെ പല ആളുകളുമായി സ്വപ്നക്കും സരിത്തിനും ബന്ധമുണ്ടെന്ന് സുരേന്ദ്രൻ ആരോപിക്കുന്നു.മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സംരംഭത്തിന് സഹായം നൽകുന്നത് ആരൊക്കെയെന്ന് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു.

ശിവശങ്കരനെ മാത്രം മാറ്റി നിർത്തി സര്‍ക്കാരിന്‍റെ അഴിമതിക്കറ കഴുകികളയാം എന്ന് സിപിഎം കരുതണ്ട എന്നും കെ സുരേന്ദ്രൻ പറഞ്ഞു. 500 കോടി രൂപയുടെ അഴിമതിയാണ് കെ ഫോണുമായി ബന്ധപ്പെട്ട നടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles