ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ കൊറോണ മരണം നിയന്ത്രിക്കുന്നതിൽ അത്ഭുതപ്പെട്ട് അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍.സിഎന്‍എന്‍ ലേഖിക ജൂലിയ ഹോളിങ്‌സ്‌വര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
ജോണ്സ് ഹോപ്കിന്‍സ് സര്‍വകലാശാല, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വൈറസ് ബാധയും മരണങ്ങളും വിശകലനം ചെയ്തിരിക്കുന്നത്. മാര്‍ച്ച് 24ന് വളരെ നിര്‍ണായക തീരുമാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് സിഎന്‍എന് റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ക്ഡൗണിലേക്ക് നീങ്ങി. 519 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ തകർത്തേക്കാമായിരുന്ന വൈറസ് ബാധയെ സമയോചിതമായ ഇടപെടലിലൂടെ ഇന്ത്യ പിടിച്ചു നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.അതേ സമയം,വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാം, പത്ത് ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധയേല്‍ക്കാം, തെരുവുകളില്‍ കാട്ടുതീപോലെ വൈറസ് വ്യാപിച്ചേക്കാം തുടങ്ങിയ മുന്നറിയിപ്പുകളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു. ഇന്ത്യയില്‍ ഓരോ പത്ത് ലക്ഷം പേരിലും.76 ശതമാനം മരണം. എന്നാല്‍ അമേരിക്കയില്‍ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്.രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഫലമാണ് ഇന്ത്യയില്‍ കാണുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേ സമയം 9,200ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വൈറസ് ബാധിതരുടെ എണ്ണം 6,700 ആയപ്പോഴാണ്.. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേറ്റ അമേരിക്കയില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമില്ല, റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പത്ത് പേരുടെ പരിശോധനാഫലം നെഗറ്റീവാകുമ്പോഴാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ ഉദ്ദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.