കൊട്ടാരക്കര: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണു വിവരം. തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചനയിൽ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. അന്വേഷണ സംഘത്തിന്റെ ആവർത്തിച്ചുള്ള പല ചോദ്യങ്ങൾക്കും പൊട്ടികരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവർത്തിക്കുന്നു. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും.
ഗാർഹിക പീഡന പരാതിയിൽ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്തേക്കുമെന്നാണു വിവരം. ഡിവൈഎസ്പി: എ.അശോകന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സുരേന്ദ്രനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റി. മറ്റൊരു പ്രതി പാമ്പുപിടിത്തക്കാരൻ ചാവർകോട് സുരേഷും റിമാൻഡിലാണ്.