തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് ലൈഫ് മിഷൻ പദ്ധതി വിവാദവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന .. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച കമ്മീഷൻ തുക സ്വപ്‌ന സുരേഷ് ദുബായിലേക്ക് കടത്തിയെന്നാണ് ലഭിക്കുന്ന വിവരം . യൂണിടെക്ക് അക്കൗണ്ടിൽ നിന്ന് എടുത്ത ഇന്ത്യൻ രൂപ സ്വപ്‌ന വിദേശ കറൻസിയാക്കി മാറ്റി ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് കടത്തിയതായാണ് സൂചന . വിദേശ ഡിപ്ലമാറ്റുകളുമായുള്ള യാത്രയിലാണ് കോടികൾ കടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം വിദേശ യാത്ര ഒരുക്കിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്നും സൂചന ലഭിച്ചു . കറൻസി മാറാൻ ഇടനില നിന്നയാളെ എൻഐഎയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്യും.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എൻഐഎ, കസ്റ്റംസ് തുടങ്ങിയ മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരേ നിഗമനത്തിൽ എത്തിയിരിക്കുന്നു എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത . അഴിമതിയിലൂടെ വിദേശത്തേക്ക് കടത്തിയ പണത്തിനെക്കുറിച്ച് എം ശിവശങ്കരന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ നടന്ന ഇടപാട് മറ്റ് അധികൃർ അറിയാതെ സ്വപ്‌നയിലും ശിവശങ്കരനിലും മാത്രം കേന്ദ്രീകരിച്ച് നടന്നുവെന്നുള്ളതാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തെ ഒരു മണി എക്‌സേഞ്ചിൽ നിന്നും യുണിടെക്കിന്റെ അക്കൗണ്ടിൽ നിന്നും വിദേശ കറൻസിയായി മാറിയ പണം വീണ്ടും വിദേശ കറൻസിയാക്കി വിമാന മാർഗം ഡിപ്ലോമാറ്റുകൾ പങ്കെടുത്ത യാത്രയിൽ കടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇത് കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും സ്ഥിരീകരിച്ചിട്ടുമുണ്ട്.