തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് (സി ആപ്റ്റി)ലെ ഉദ്യോഗസ്ഥരോട് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകി. ഇന്നലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സി ആപ്റ്റിലെത്തി നോട്ടിസ് നൽകിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്ഥാപനത്തിലെത്തിയതായി സി ആപ്റ്റിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
യുഎഇ കോൺസുലേറ്റിലെ ചിലർ ഇവിടെ നിത്യസന്ദർശകരായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി. കോൺസുലേറ്റിൽനിന്ന് സ്ഥിരമായി ഇവിടേയ്ക്കു പാക്കറ്റുകൾ വന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോൺസുലേറ്റിലെ കാറുകളും സ്ഥിരമായി ഈ ഓഫിസിലെത്തിയിരുന്നു. എന്തു സാഹചര്യത്തിലാണ് പാക്കറ്റുകൾ സർക്കാർ ഓഫിസിലെത്തിയതെന്ന് ചോദിച്ചറിയാനാണ് നോട്ടിസ് നൽകിത്. കോൺസുലേറ്റ് വാഹനങ്ങൾ എത്തിയത് പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.
കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സി ആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സി ആപ്റ്റ്. 1992 ലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.